സൂറത്തുൽ ഫാത്തിഹ:ഉമ്മുൽ ഖുർആൻ 



പരിശുദ്ധ ഖുർആനിലെ പ്രഥമ സൂറത്തും ഒരു വിശ്വാസി തന്റെ നിർബന്ധ നമസ്കാരങ്ങളിൽ  മാത്രമായി 17 തവണ ആവർത്തിച്ച്  ഓതുന്നതുമായ സൂറത്തുൽ ഫാത്തിഹ ഒട്ടനവധി മഹത്വങ്ങൾ അടങ്ങിയതാണ്.

 ഇമാം ബുഖാരി റിപ്പോർട്ട് ചെയ്ത ഒരു ഹദീസിൽ കാണാം. അബൂസഈദ് (റ)പറയുന്നു: നബി ﷺ തങ്ങൾ  എന്നോട് പള്ളിയിൽ നിന്നും പുറത്തു പോകുന്നതിനു മുന്നേ പരിശുദ്ധ ഖുർആനിലെ ഏറ്റവും ഉത്തമമായ സൂറത്ത് പഠിപ്പിച്ചു തരാമെന്ന് പറഞ്ഞു.  ശേഷം തങ്ങൾ എന്റെ കരങ്ങൾ പിടിച്ചു പള്ളിയിൽനിന്നും പുറപ്പെടാൻ ഉദ്ദേശിച്ചപ്പോൾ ഞാൻ ചോദിച്ചു: തങ്ങളെ, അങ്ങ് ഖുർആനിലെ ഏറ്റവും ഉത്തമമായ സൂറത്ത് പഠിപ്പിച്ചു തരാമെന്ന് പറഞ്ഞിരുന്നല്ലോ.അപ്പോൾ നബി ﷺ തങ്ങൾ പറഞ്ഞു :അതെ,അത് ഹംദിന്റെ വചനം ഉൾകൊള്ളുന്ന സബ്ഉൽ മസാനി എന്ന് പേരുള്ള സൂറത്തുൽ ഫാത്തിഹയാകുന്നു.


              നബി ﷺ തങ്ങൾ പറഞ്ഞു : എന്റെ ആത്മാവ്  ഏതൊരുത്തന്റെ അധീനതയിലാണോ അവനെ തന്നെ സത്യം. തൗറാത്തിലോ ഇഞ്ചീലിലോ  ഫാത്തിഹക്ക് തുല്യമായതിനെ ഇറക്കപ്പെട്ടിട്ടില്ല. ഇതുതന്നെയാണ് സബ്ഉൽ മസാനിയും  എനിക്ക് നൽകപ്പെട്ടിട്ടുള്ള ഖുർആനും ( ഇബ്നു കസീർ)


 പിശാച് നാലു തവണ ഉച്ചത്തിൽ കരഞ്ഞിട്ടുണ്ട്.  അതിലൊന്ന് അവൻ ശപിക്കപ്പെട്ട സന്ദർഭം.രണ്ട് ,അവനെ സ്വർഗ്ഗത്തിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോൾ. മൂന്ന്,  മുഹമ്മദ് മുസ്തഫﷺതങ്ങൾ  ജനിച്ചപ്പോൾ. നാല് ഫാത്തിഹയുടെ കിതാബ് ഇറക്കപ്പെട്ടപ്പോൾ. ഫാത്തിഹ സൂറത്തിനെ  അധികരിപ്പിക്കുന്നതിലൂടെ പിശാചിനെ ആട്ടി ഓടിക്കാനാകും.

 മക്കയിൽ അവതീർണ്ണമായ ഒരു അദ്ധ്യായമാണ് സൂറത്തുൽ ഫാത്തിഹ. ഏഴ് സൂക്തങ്ങൾ അടങ്ങിയതാണ് ഈ അദ്ധ്യായം. പൂർണ്ണരൂപത്തിൽ ആദ്യമായി മുഹമ്മദ് നബിﷺതങ്ങൾക്ക് അവതീർണ്ണമായ അദ്ധ്യായമാകുന്നു സൂറത്തുൽ ഫാത്തിഹ.സൂറത്തുൽ ഫാത്തിഹ യിലെ ആദ്യ ആയത്തായ ബിസ്മിക്ക് തന്നെ ഒട്ടനവധി പ്രത്യേകതകളുണ്ട്.

بسم الله الرحمن الرحيم

 ബിസ്മി കൊണ്ട് തുടങ്ങാത്ത ഏത് കാര്യവും ബറക്കത്ത് നഷ്ടപ്പെട്ടതാണ് എന്ന് നബിﷺ തങ്ങൾ പഠിപ്പിക്കുന്നത്.നമ്മുടെ നിത്യജീവിതത്തിലെ എല്ലാ പ്രവർത്തികളും തുടങ്ങേണ്ടത് ബിസ്മി കൊണ്ടാകുന്നു. അല്ലാഹുവിന്റെ ഖലം  ആദ്യമായി എഴുതിയത് ബിസ്മി എന്നതാകുന്നു. ഇറക്കപ്പെട്ട മുഴുവൻഗ്രന്ഥങ്ങളുടെയും താക്കോലാകുന്നു ബിസ്മി. ഒരാൾ ജീവിത വിജയം ആഗ്രഹിക്കുന്നുവെങ്കിൽ അവൻ ബിസ്മിയെ പതിവാക്കട്ടെ..




لکلّ شيئ أساس أساس القرآن الفاتحة الکتاب.

എല്ലാ വസ്തുക്കൾക്കും അടിസ്ഥാനവും സ്രോതസ്സും ഉള്ളതു പോലെ ഖുർആനിന്റെ അടിത്തറയാണ് സൂറത്തുൽ ഫാത്തിഹ. ഖുർആനിന്റെ അന്തസത്ത ഉൾകൊള്ളുന്ന അധ്യായം.തുടർന്ന് വരുന്ന സൂറത്തുകളിലേക്കും ഖുർആനിന്റെ ആശയ തലങ്ങളിലേക്കും വാതിലുകൾ തുറന്നു വെക്കുന്ന സൂറത്ത്. വിശേഷണങ്ങൾക്കും വർണ്ണനകൾക്കും അതീതമാണ് ഫാത്തിഹയുടെ സ്‌ഥാനം.

മൂന്നു വിഭാഗങ്ങളായാണ് ഫാത്തിഹയെ തിരിച്ചിരിക്കുന്നത്. ആദ്യത്തെ അഞ്ചു ആയത്തിലൂടെ  സൃഷ്ടാവായ നാഥന്റെ മഹത്തായ നാമങ്ങളും വിശേഷണങ്ങളും ഒരുമിച്ചു കൂട്ടിയപ്പോൾ  ആറാം ആയത്തിൽ ഇബാദത്തിനെയും ഏഴാം ആയത്തിൽ ദുആയെയും കുറിച് പ്രതിപാദിക്കുന്നു.ഇപ്രകാരം തന്നെ ഖുർആനിലെ ഏതു സൂറത്തിനെ ചികഞ്ഞു പരതിയാലും അവയെല്ലാം ഈ വ്യവസ്ഥയിൽ ക്രോഡീകരിക്കപ്പെട്ടവയായിരിക്കും.അത് തന്നെയാണ് ഫാത്തിഹയെ ശ്രേഷ്ഠമാക്കുന്നതും.

 

ഫാത്തിഹക്ക് പകരമാക്കാനുതാകുന്ന മറ്റൊരു സൂറത്തില്ല, നിസ്കാരത്തിലെ ഫാത്തിഹയുടെ പദവിയിൽ നിന്ന് നമുക്കിത് ഗ്രഹിക്കാനാകും.നിനക്കൊരു രോഗം വന്നാൽ നീ ഫാത്തിഹ സൂറത്തു കൊണ്ട് അതിന് ശമനം തേടിക്കോ എന്ന് ഹദീസ് നമ്മെ പഠിപ്പിക്കുന്നുണ്ട്. വിഷാദങ്ങൾക്കും വിലാപങ്ങൾക്കുമുള്ള പരിഹാരവും മറ്റെല്ലാ പ്രതിസന്ധികളിൽ നിന്നുള്ള മോചനവുമായി എണ്ണപ്പെട്ടതാണ് സൂറത്തുൽ ഫാത്തിഹ.കേവലം വാക്കുകൾ കൊണ്ട് ഹ്രസ്വമായി വിശദീകരിക്കാൻ മതിയാവതല്ല  ഫാത്തിഹയുടെ മഹത്മ്യം.വിശ്വസിയുടെ ദൈനം ദിന ജീവിതത്തിലെ ഒരു താക്കോലായി വർത്തിക്കുകയാണ് ഫാത്തിഹ.



റസൂൽ (സ്വ)പറയുന്നു :നീ ഉറങ്ങാൻ വിരിപ്പിലേക്ക്  ചെന്നാൽ ഫാത്തിഹയും ഇഖ്ലാസും ഓതുക.  എന്നാൽ മരണമല്ലാത്ത എല്ലാത്തിൽ നിന്നും നീ സുരക്ഷിതനായി( ഇബ്നു കസീർ ).നബി (സ്വ)യുടെ സ്വഹാബികളില്‍ ചിലര്‍ ഒരു യുദ്ധ യാത്രക്കിടയില്‍ ബോധക്ഷയം ബാധിച്ച് കിടക്കുന്ന ഒരാളെ കാണുകയുണ്ടായി. അവരില്‍ ഒരാള്‍ അദ്ദേഹത്തെ ചെവിയില്‍ സൂറത്തുല്‍ ഫാത്വിഹ ഓതിയപ്പോള്‍ ബോധം തിരിച്ചുകിട്ടി. സംഭവം അറിഞ്ഞ നബി(സ്വ) പറഞ്ഞു. അത് ഉമ്മുല്‍ ഖുര്‍ആനാണ്. ഏത് രോഗത്തിനും ശമനം നല്‍കുന്നതാണ്..


 നബി ﷺ യുടെ ഉമ്മത്തിൽ പെട്ട നാം ഏറെ അനുഗ്രഹിക്കപ്പെട്ട വരാണ്. അല്ലാഹു തആല വിജയികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തട്ടെ... ആമീൻ