നാലുകെട്ട്

            - എം.ടി വാസുദേവൻ നായർ



സർഗ്ഗധാരയുടെ സാഹിത്യവിരിപ്പിൽ കുറിച്ചിട്ട അക്ഷരത്തുട്ടുകൾ,...

 ഓർമ്മകളുടെ ചതുപ്പുനിലങ്ങളിൽ പൂണ്ടു പോയ യാഥാർത്ഥ്യങ്ങളുടെ നേർവരകൾ....,

 എങ്ങനെയാണിതിനെ വർണ്ണിക്കേണ്ടതെന്നറിയില്ല.. വാക്കുകൾക്കതീതം,വികാരനിർഭരം...!

 അരനൂറ്റാണ്ടുകൾക്കപ്പുറം പ്രസിദ്ധീകരിച്ച നാലുകെട്ട് എന്ന ഉൽകൃഷ്ട ഗ്രന്ഥം.! അക്ഷരങ്ങളുടെ ആത്മാവിൽ കുടിയിരിക്കുന്ന കേരളക്കരയുടെ സ്വന്തം കലാകാരൻ എം ടി വാസുദേവൻ നായരുടെ കരവിരുതിനെ അരക്കിട്ടുറപ്പിക്കുന്ന മലയാളനോവലാണ് നാലുകെട്ട് . മഴക്കാലത്ത് ചിമ്മിനി വിളക്ക് മറിഞ്ഞ് കരിഞ്ഞുപോയ ഏടുകൾ പോലെ കാലഹരണപ്പെടുന്ന ജീവിതത്തിന്റെ നെടുങ്കൻ കാരാഗ്രഹങ്ങളും ഒരു കലാകാരനും പുനരാവിഷ്കരിക്കാൻ കഴിയാത്ത ജീവിതത്തിന്റെ യഥാർത്ഥ പച്ച നിമിഷങ്ങളും കഥാഭാഗങ്ങളിൽ കോറിയിട്ടിരിക്കുന്നു. വ്യക്തിയെ ആഹാരിക്കുന്നതിനു വേണ്ടി നാക്കുനീട്ടി ആഞ്ഞടിക്കുന്ന കാലത്തിന്റെ ഊട്ടിയ സിരകളിലൂടെ നോവൽ ഇഴഞ്ഞു നീങ്ങുമ്പോൾ സ്വതന്ത്രാനന്തര കേരളത്തിന്റെ സാമൂഹിക ഇതിഹാസങ്ങളും എഴുതപ്പെടാത്ത പാരമ്പര്യചരിത്രവും സംഗീതാത്മകമായി വരച്ചിടുന്നു. പ്രകാശമാനമായ ജീവിതത്തിനിടയിൽ നിഴലുകളുടെ ഒരു അദൃശ്യ വാഴ്ച്ചയുണ്ടെന്ന് വായനക്കാരെ അറിയിക്കുന്ന മലയാളത്തിന്റെ അഭിമാന രചനയാണ് നാലുകെട്ട്.

         ആത്മനിന്ദ സ്ഥായിഭാവമായി സ്വീകരിച്ച പ്രഥമ കഥാപാത്രമായ അപ്പുണ്ണിയുടെ ജീവിതയാത്രകളാണ് നാലുകെട്ട്. താഴത്തേതിലെ പകിടകളിക്കാരൻ കോന്തുണ്ണി നായരുടെ മകനാണ് അപ്പുണ്ണി. പ്രതാപം മുറ്റിനിൽക്കുന്ന വടക്കേപ്പാട്ട് തറവാട്ടിലെ അംഗം. എന്നാൽ ഇഷ്ടപ്പെട്ട പുരുഷനെ വിവാഹം കഴിച്ചതോടെ അവന്റെ അമ്മ പാറുക്കുട്ടി തറവാട്ടിൽ നിന്നും പടിയടച്ചു പിണ്ഡം വെയ്ക്കുന്നു. അച്ഛൻ തന്റെ സുഹൃത്ത് സെയ്താലികുട്ടിയുടെ ചതിയിൽ പെട്ട് വിഷം കഴിച്ച് മരിക്കുന്നതോടെ അവർ തീർത്തും അനാഥരാകുന്നു. അങ്ങനെ കുഞ്ഞാത്തോലിന്റെ വീട്ടുവേലക്കാരിയുടെ മകനായി അപ്പുണ്ണി മാറുന്നു. ഇല്ലത്തെ ഉരൽ പുരയിൽ നെല്ലുകുത്തി കിട്ടുന്ന അരിയും എച്ചിലും ഭക്ഷിച്ചാണ് അവരുടെ ജീവിതം .തറവാട്ടിലേക്ക് മടങ്ങാനുള്ള ഒടുങ്ങാത്ത ആഗ്രഹവും,സെയ്താലികുട്ടിയോടുള്ള അടങ്ങാത്ത പ്രതികാരത്തിന്റെയും സൂചനയിലൂടെയാണ് നോവൽ ആരംഭിക്കുന്നത്. എന്നാൽ ഒടുവിൽ വിധിയുടെ വിരോധാഭാസമെന്നു പറയട്ടെ ജീവിത നൈരാശ്യങ്ങളിൽ ആശ്വാസം പകരുന്ന കഥാപാത്രമായി സെയ്താലിക്കുട്ടി വികസിക്കുന്നു.

     അങ്ങനെ ശങ്കരൻ നായരുമായുള്ള അമ്മയുടെ സ്വഭാവശുദ്ധി ചോദ്യം ചെയ്ത് അപ്പുണ്ണി തറവാട്ടിലേക്ക് താമസം മാറ്റുന്നു. അവിടുന്നങ്ങോട്ട് അപ്പുണ്ണിയുടെ വളർച്ചയും തറവാടിന്റെ തളർച്ചയും സമാന്തരമായി നീങ്ങി . ഒടുക്കം വെറുപ്പിന്റെ അധ്യായം മടക്കി അമ്മയെ തറവാട്ടിലേക്ക് ആനയിക്കുമ്പോൾ അപ്പുണ്ണി എന്ന മനുഷന്റെ വളർച്ച പൂർണ്ണമാകുന്നു. അപ്പുണ്ണി എന്ന ഒരു യുഗപുരുഷന്റെ ജീവിതത്തിലൂടെ ഒരു സംസ്കാരത്തിന്റെ തകർച്ചയുടെ ലളിതമായ പൊളിച്ചെഴുത്താണ് ഈ നോവൽ ഹൃദ്യമായി വരച്ചുകാട്ടുന്നത്.

          ഫ്യൂഡലിസത്തിന്റെ തകർച്ചയുടെ നേർസാക്ഷ്യമാണ് നാലുകെട്ട്. വളരെ ചെറിയ ഭാഗങ്ങൾ പോലും അതി സൂക്ഷ്മതയോടെയുള്ള അവതരണശൈലി കൃതിക്ക് ദൃശ്യചാരുതയേകുന്നു. സത്യസന്ധമായ സാമൂഹ്യ ചരിത്രത്തിന്റെ  തൂവൽസ്പർശമേറ്റ ഗ്രാമീണ നേർക്കാഴ്ചകളുടെ സൃഷ്ടിവൈഭവം നോവൽ തുറന്നുകാട്ടുന്നു. മനുഷ്യനും ജീവജാലങ്ങൾക്കും മുകളിൽ നാലുകെട്ട് എന്ന വാസ്തുകല ഒരു കഥാപാത്രമായി അനുവാചക ഹൃദയങ്ങളിൽ ഇടം പിടിക്കുന്നു. വരേണ്ണ്യവർഗ്ഗത്തിന്റെ ധാർഷ്ട്യത്തിന്റെയും അർദ്ധ നാടുവാഴിത്തത്തിന്റെയും ആർദ്രമായ അംശങ്ങൾ ആവിഷ്കരിക്കുന്ന ഉത്തമോദാഹരണങ്ങൾ നോവലിൽ പ്രതിഫലിക്കുന്നു. കനലു പൂത്തു പുകയുന്ന നേരങ്ങളിൽ ഉദയം ചെയ്യുന്ന ഒരായിരം ഉദയ താരങ്ങളെപ്പോലെ വൈവിധ്യമാർന്ന വികാരങ്ങളിലൂടെയും നായർ സമുദായത്തിലെ നാലുകെട്ട് എന്ന വസ്തുകലയുടെ പതനത്തോടെയും നോവൽ അവസാനിക്കുന്നു. ഇന്നും അവിസ്മരണീയമായ മരുമക്കത്തായ തറവാടും നാലുകെട്ടും സർപ്പക്കാവും മച്ചിലെ ഭഗവതിയുമെല്ലാം എം ടി യുടെ വരികളിലൂടെ മലയാളിയുടെ മനസ്സിൽ ജീവിക്കുന്നു. പണംകൊണ്ട് തറവാട് മഹിമയെ തറപറ്റിച്ച സാഹചര്യത്തിൽ നാശത്തിലേക്ക് കൂപ്പുകുത്തിയ ആ തറവാടിന് കാലികപ്രസക്തി ഉണ്ടെന്നു തോന്നിപ്പോവുന്നു. അടക്കിഭരിക്കുന്ന ഒരാൾ,.. അടിച്ചമർത്തപ്പെട്ട ശബ്ദങ്ങൾ,.. തമസ്കരിക്കപ്പെട്ട ജീവിതങ്ങൾ... അന്നും ഇന്നും എല്ലാറ്റിനും ഒടുക്കം ഒന്നുതന്നെ.....!


SAHLA P

VMHM WAFIYYA COLLEGE, MUKKAM