خولة بنت ثعلبة (ر)-



സൂറത്തുൽ മുജാദിലയിലെ ആദ്യസൂക്തങ്ങൾ

തന്റെ ഭർത്താവിനെ പറ്റി തിരുദൂതരോട് പരാതിപ്പെടുന്ന ഒരു സ്ത്രീയെ കുറിച്ചാണ്.

എല്ലാ സ്ത്രീകൾക്കും വളരെ പ്രധാനപ്പെട്ട ഒരു നിയമവിധി ലഭിക്കാൻ സർവ്വശക്തനായ അല്ലാഹു അവരെ കാരണക്കാരിയാക്കണമെന്ന് ഉദ്ദേശിച്ചതിനാൽ,

എല്ലാ സ്ത്രീ-പുരുഷ മുസ്ലിംകൾക്കും അനുഗ്രഹമായി തീർന്ന ഒരു ധീരയുവതി.

ഖൗല ബിൻത് സഅ്ലബ അൽ-അൻസാരിയ്യ, ഔസ് ഇബ്നു അൽ-സമിത്തിന്റെ ഭാര്യ, വാക്ചാതുര്യത്തിന്റെയും വാഗ്മിയുടെയും ഉത്തമ കൂട്ടാളി. ഏഴ് ആകാശങ്ങൾക്കും മുകളിൽ നിന്ന് അവൾ ഒരു ഫത്‌വ ആവശ്യപ്പെടുകയും വാദിക്കുകയും ചെയ്തപ്പോൾ ദൈവം അവളെ കേട്ടു, ഇതാണ് അവളെയും ഉയിർത്തെഴുന്നേൽപ്പ് ദിവസം വരെ മുസ്ലീങ്ങളെയും ഉൾക്കൊള്ളുന്ന ഒരു മഹത്തായ നിയമം അവതരിപ്പിക്കാൻ കാരണമായത്. അവളുടെ കാര്യത്തിൽ ദൈവത്തിന്റെ വിധി വ്യക്തമാക്കുന്നതിനായി സൂറത്ത് അൽ-മുജാദിലയുടെ തുടക്കത്തിൽ അവരുടെ കഥ പരാമർശിക്കപ്പെടുന്നു.



ഒരിക്കൽ,ഖൗല തന്റെ ഭർത്താവായ ഔസ് ഇബ്നു സാമിത്തിന്റെ അടുക്കൽ ഒരുകാര്യത്തെ കുറിച്ച് ചോദിച്ചു.

അവർ അതിനോട് വിയോജിച്ച് ദേഷ്യത്തോടെ ഇങ്ങനെ പറഞ്ഞു:

നീ എനിക്ക് എന്റെ അമ്മയുടെ പുറം (ظهار) പോലെയാണ്.(ഒരു പുരുഷൻ തന്റെ ഭാര്യയോട്,അവൾ തന്റെ സഹോദരിയെ പോലെയോ അമ്മയെ പോലെയൊ തനിക്ക് നിഷിദ്ധമാണെന്ന് പറയുമ്പോഴാണ് ളി ഹാർ.ഇസ്ലാമിന് മുമ്പുള്ള കാലഘട്ടത്തിൽ ,ളിഹാർ വിവാഹ മോചനമായി കണക്കാക്കപ്പെട്ടിരുന്നു.എന്നാൽ,ഇസ്ലാമിൽ സിഹാർ സംഭവിച്ചാൽ അത് നിഷിദ്ധമാണ്. ഇത് പണ്ഡിതരുടെ ഏകാഭിപ്രായമാണ്.)


ഇതു കേട്ടതും ഖൗലയുടെ കണ്ണുകൾ നിറഞ്ഞൊഴുകി,

ഇങ്ങനെ പറയുകയും ചെയ്തു;ദൈവത്താൽ സത്യം, നിങ്ങൾ വലിയൊരു കാര്യം സംസാരിച്ചു.അതിന്റെ വ്യാപ്തി എനിക്കറിയില്ല..."


കുറച്ചുസമയത്തിന് ശേഷം ഔസ് എന്നവർ മടങ്ങിവരുകയും ഖൗലയോട് താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തപ്പോൾ ഖൗല(റ) പറഞ്ഞു : ഖൗലയുടെ ആത്മാവ് ആരുടെ കൈകളിലാണോ അവൻ തന്നെ സത്യം ,നിങ്ങൾ പറഞ്ഞ കാര്യം പറഞ്ഞ ശേഷം ദൈവവും അവന്റെ ദൂതനും നമ്മേ വിധിക്കുന്നത് വരെ നിങ്ങക്കൾക്ക് എന്നെ സമീപിക്കാൻ കഴിയില്ല.



അങ്ങനെ അവർ റസൂലിന്റെ അടുക്കലേക്കു പോവുകയും സംഭവം വിവരിക്കുകയും ചെയ്തു.

അപ്പോൾ തിരുനബി (സ) ഇങ്ങനെ പറഞ്ഞു;നിങ്ങൾ അദ്ദേഹത്തിന് നിഷിദ്ധമാണ്.

വിശ്വസിയായ ആ സ്ത്രീ ഇതുമൂലം തനിക്കും മകനും സംഭവിക്കുന്ന കാര്യങ്ങൾ ഓരോ തവണ റസൂലിന് വിശദീകരിക്കുകയും ചെയ്യുമ്പോഴും റസൂൽ (സ) തന്റെ വാക്കുകൾ ആവർത്തിച്ചുകൊണ്ടേയിരുന്നു.

മാന്യയും വിശ്വസ്ഥതതയും ക്ഷമാശീലയുമായ ആ സ്ത്രീ വിശുദ്ധ കഅ്ബയിലേക്ക് പോവുകയും കണ്ണുനീർ നിറഞ്ഞ കണ്ണുകളും ദുഃഖം നിറഞ്ഞ ഹൃദയവുമായി അവർ അല്ലാഹുവിലേക്ക് കൈകൾ ഉയർത്തി,

അല്ലാഹുവെ..എന്റെ ദുഃഖത്തിന്റെ തീവ്രതയെ കുറിച്ചും അവനിൽ നിന്ന് ഞാൻ വേർപിരിയുന്നത് എനിക്കെത്ര ബുദ്ധിമുട്ടാണെന്നും ഞാൻ നിന്നോട് പരാതിപ്പെടുന്നു.നീ നിന്റെ ദൂതനിൽ എനിക്ക് ആശ്വാസം നൽകുന്ന കാര്യങ്ങൾ അറിയിക്കണേ.." 


അവർ തന്റെ പ്രാർത്ഥന പൂർത്തിയാക്കുന്നതിന് മുമ്പേ നബി (സ) ഇങ്ങനെ പറഞ്ഞു; ഓ ഖൗല..നിങ്ങളെ കുറിച്ചും നിങ്ങളുടെ ഭർത്താവിനെ കുറിച്ചും അല്ലാഹു ഒരു സൂക്തം അവതരിപ്പിച്ചിരിക്കുന്നു.

എന്നിട്ട് സൂറത്ത് മുജാദിലയിലെ ആദ്യ 4 ആയത്തുകൾ കേൾപ്പിച് കൊടുത്തു.


അതിനെ തുടർന്ന് പ്രവാചകൻ ലോക നാഥൻ നിശ്ചയിച്ച പ്രകാരം,ഒരു അടിമയെ മോചിപ്പിക്കാൻ ആവശ്യപ്പെട്ടു.

അപ്പോൾ ഖൗല പറഞ്ഞു; അല്ലാഹുവിന്റെ ദൂതരെ..ഒരു അടിമയെ മോചിപ്പിക്കാൻ ആവശ്യമായ പണം അദ്ദേഹത്തിന്റെ പക്കലില്ല.

അല്ലാഹുവിന്റെ ദൂതൻ ( സ ) പറഞ്ഞു : "തുടർച്ചയായി രണ്ട് മാസം നോമ്പനുഷ്ഠിക്കട്ടെ."

അവൾ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, അയാൾ നോമ്പെടുക്കാൻ കഴിവില്ലാത്ത ഒരു വൃദ്ധനാണ്.

അല്ലാഹുവിന്റെ ദൂതൻ (സ) പറഞ്ഞു : "അദ്ദേഹം അറുപത് ദരിദ്രർക്ക് ഭക്ഷണം നൽകട്ടെ. "

അവൾ പറഞ്ഞു: ദൈവദൂതരേ, അദ്ദേഹത്തിന് അതൊന്നുമില്ല.

അല്ലാഹുവിന്റെ ദൂതൻ ( സ ) പറഞ്ഞു : "ഒരുപിടി ഈത്തപ്പഴം കൊണ്ട് ഞാൻ നിങ്ങളെ സഹായിക്കാം."

അങ്ങനെ ..അവർ തന്റെ ഭർത്താവിനെ സഹായിക്കലിലൂടെ അവരുടെ ദാമ്പത്യജീവിതം സുന്ദരമാക്കി.


മറ്റൊരു ചരിത്രസംഭവം നോക്കുകയാണെങ്കിൽ,

ഇമാം അൽ ഖുർതോബി തന്റെ തഫ്‌സീറിൽ ഒരു സംഭവം പരാമർശിക്കുന്നു. അക്കാലത്ത് ഖലീഫയായിരുന്ന ഉമർ ഇബ്‌നുൽ ഖത്താബ് ഒരു ദിവസം ഖൗലയെ പള്ളിക്ക് പുറത്ത് കണ്ടുമുട്ടി. അദ്ദേഹം അവളെ ഊഷ്മളമായി സ്വാഗതം ചെയ്യുകയും അവളുടെ വാക്കുകൾ കേൾക്കുകയും ചെയ്തു. അവർ ഉപദേശിച്ചുകൊണ്ട് പറഞ്ഞു: 


"ഓ ഉമർ, ഉക്കാസിന്റെ ചന്തയിൽ ആടുകളെ മേയ്ക്കുമ്പോൾ ഉമൈർ എന്ന് വിളിക്കപ്പെട്ടപ്പോൾ ഞാൻ നിങ്ങളെ ഓർക്കുന്നു. അതിനാൽ ഖലീഫയായി ജനങ്ങളെ പരിപാലിക്കുന്നതിൽ അല്ലാഹുവിനെ ഭയപ്പെടുക. പരലോക ശിക്ഷയെ ഭയപ്പെടുന്നവൻ അത് വിദൂരമല്ലെന്ന് മനസ്സിലാക്കുന്നു, മരണത്തെ ഭയപ്പെടുന്നവൻ ഈ ജീവിതത്തിൽ എന്തെങ്കിലും അവസരം നഷ്ടപ്പെടുത്തുമെന്ന് ഭയപ്പെടുന്നു." 


ആ സമയത്ത് ഒരാൾ അവനോട് ചോദിച്ചു, "ഈ വൃദ്ധയുടെ അടുത്തേക്ക് വരാൻ നീ ഒരു ഖുറൈശി പുരുഷനാണെന്ന് വിട്ടുപോയോ?" 

ഉമർ പറഞ്ഞു, "നിനക്ക് കഷ്ടം! ഇത് ആരാണെന്ന് നിനക്കറിയില്ലേ?" 

അദ്ദേഹം പറഞ്ഞു, "ഏഴു ആകാശങ്ങൾക്കു മുകളിൽ നിന്ന് അല്ലാഹു പരാതി കേട്ട സ്ത്രീയാണിത്. ഇത് ഖൗല ബിൻത് സഅലബയാണ്.ലോകനാഥൻ അവരുടെ വാക്കുകൾ കേൾക്കുകയും ഉമർ അത് കേൾക്കാതിരിക്കുകയും ചെയ്യുകയോ..?"


കരുണയിലൂടെയും ദയാപൂർണ്ണമായും ജീവിതത്തെ നേരിട്ട ഈ സ്വഹാബി വനിതാ തന്റെ ഭർത്താവിന്റെയും ഭർതൃ-സഹോദരന്റെയും കൂടെ ആദ്യമേ ഇസ്ലാം സ്വീകരിച്ചിരുന്നു. ഖുർആനിൽ സ്ത്രീകൾക്ക് ഉയർന്ന സ്ഥാനം നൽകിയിട്ടുണ്ട് എന്നതിന്റെ പ്രായോഗിക തെളിവാണ് മാന്യതയുടെയും എളിമയുടെയും പ്രതീകമായ അവരുടെ കഥ.


Hadiya Ayisha VK


MTM WAFIYYA COLLEGE