വഫിയ്യ ;പഠനമൊരുക്കുന്ന പെൺ പരിരക്ഷ


സമുദായത്തിലെ പെൺകുട്ടികൾക്ക് സമാധാനത്തോടെ ദീനും ദുനിയാവും പഠിക്കാനുളള സ്ഥിതിവിശേഷം ഏതെങ്കിലും അളവില്‍ ഇന്നുണ്ടെങ്കിൽ അതിന്റെ തുടക്കം വഫിയ്യയാണ് എന്ന് ആരും സമ്മതിക്കും. കാരണം മുസ്ലിം സ്ത്രീ വിദ്യാഭ്യാസമെന്നത് നാഥനില്ലാത്ത ഒന്നായിരുന്ന കാലത്താണ് 2008 ൽ സമസ്തയുടെ ആശീർവാദത്തോടു കൂടി ഈ സംവിധാനം നിലവില്‍ വന്നത്. വഫിയ്യയതിന് സനാഥത്വം നൽകുകയായിരുന്നു. ഇന്ന് വഫിയ്യ വളർന്നു പന്തലിച്ചു. സ്ത്രീ സ്വത്വബോധത്തിൽ, കുടുംബജീവിതത്തിൽ, സാമൂഹിക ചുറ്റുപാടിൽ, പുതുതലമുറകളിൽ എല്ലാം ദീനിന്റെ വെളിച്ചം വന്നു തുടങ്ങി.

 ഖുർആൻ ആശയമറിഞ്ഞോതാൻ, തിരുനബിയുടെ വചനങ്ങൾക്ക് കാത് കൊടുക്കാന്‍, കർമ്മങ്ങളുടെ ഇസ്ലാമിക വിധിനിയമങ്ങൾ വിശദമായി പഠിക്കാന്‍ സ്ത്രീകൾക്കും അവസരം വേണമെന്നാഗ്രഹിച്ച ഉസ്താദുമാരിലൂടെ പെണ്ണിന്റെ പഠനം മുഖ്യമല്ലെന്ന ചിന്താഗതിയിൽ മാറ്റം വന്നു.


വഫിയ്യയിലെ ജീവിതാനുഭവങ്ങള്‍ വ്യത്യസ്തമായ ഒന്നു തന്നെയാണ്. അതെങ്ങനെ വ്യത്യസ്തമല്ലാതിരിക്കും. ഇടവേളകൾക്കിടമില്ലാതെ സമർത്ഥമായി സജ്ജീകരിച്ചു വെച്ച സമയക്കൂട്ടുകളാണ് വഫിയ്യ ജീവിതം. അതിൽ മുഖ്യ ഭാഗവും പഠനത്തിന് വേണ്ടിയുള്ളതാണ്. ബാക്കി വരുന്ന സമയം പഠനത്തിന്റെ പ്രായോഗിക വശങ്ങള്‍ മെനയുന്ന യൂണിയന്‍ പ്രവർത്തനങ്ങൾക്കും. 'അഞ്ചു വർഷക്കാലത്തെ ഇബാദത്താണ് വഫിയ്യ ജീവിത' മെന്ന് കോഴ്സ് കഴിഞ്ഞിറങ്ങുന്ന വേളയില്‍ ഇത്താത്തമാർ പറഞ്ഞതോർക്കുകയാണ്.


പഠിക്കാനിടങ്ങളൊരുപാടുണ്ടായിരുങ്കിലും ദീനീ ചുറ്റുപാടിനെ പകർന്നു തന്ന വഫിയ്യ തെരഞ്ഞെടുത്തതു വഴി അള്ളാഹുവിന്റെ ദീന് പഠിക്കാനായി.

 മുസ്ലിം സ്ത്രീക്ക് ഇസ്ലാം നൽകുന്ന പരിരക്ഷ എത്രത്തോളമാണെന്ന് ബോധ്യപ്പെട്ടുതുടങ്ങിയതും വഫിയ്യയിലൂടെയായിരുന്നു. വ്യക്തിത്വവികാസത്തിനായുളള നൈപുണികളൊക്കെയും വഫിയ്യയിൽ വേണ്ടുവോളമുണ്ട്.

രസകരമായൊരു കാര്യം പങ്കുവെക്കട്ടെ,

'ദീൻ പഠിക്കാം' എന്നതിലപ്പുറം 'സ്വസ്ഥമായി പഠിക്കാം' എന്ന സമാധാനമായിരുന്നു ഞങ്ങളില്‍ പലരേയും വഫിയ്യ തെരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്. (കേവലം പ്ലസ് ടു, പൂർത്തീകരിക്കാത്ത ഡിഗ്രി പഠനം,നല്ല വിവാഹം ലക്ഷ്യം വെച്ചുള്ള ഉപരിപഠനം സ്ത്രീ വിദ്യാഭ്യാസത്തെ ഈ അർത്ഥത്തിൽ മാത്രം നോക്കിക്കാണുന്നവർ ഇന്നും നമ്മിൽ അൽപമല്ലല്ലോ... )

ദീൻ പഠിക്കാൻ വന്നവർക്കും സ്വസ്ഥമായി പഠിക്കാന്‍ വന്നവർക്കും വഫിയ്യ നൽകിയത്,

ഉത്തമ കുടുംബിനിയാകാനും അതുവഴി ഉത്കൃഷ്ടരായ സന്താനങ്ങളെ വാർത്തെടുക്കാനുമുളള അറിവാണ്.  ഉമ്മത്തിന്റെ വേദനകളറിഞ്ഞ് അതിന് പരിഹാരം കണ്ടെത്താനുളള സാമർത്ഥ്യമാണ്.അതിന്റെ പ്രതിഫലനങ്ങൾ സമുദായം അനുഭവിച്ചു തുടങ്ങിയതിൽ പിന്നെയാണ് മഹാനായ അത്തിപ്പറ്റ ഉസ്താദ് "പാങ്ങിൽ വഫിയ്യ വേണ" മെന്നാവർത്തിച്ചത്.


വിവാഹം വരെയുള്ള ഇടത്താവളമായി വഫിയ്യ വിദ്യാഭ്യാസം മാറുകയും വിവാഹത്തിന്റെ പേരില്‍ ബുദ്ധിവൈഭവമുളള പല കുട്ടികൾക്കും പഠനം പാതിവഴിയിലുപേക്ഷിക്കേണ്ട ഗതി വരികയും ചെയ്തപ്പോള്‍ അറിവിന് വിവാഹത്തേക്കാൾ പ്രാമുഖ്യം കൊടുത്ത സംവിധാനത്തിന്റെ നിലപാട് പഠനത്തിനായൊരുങ്ങിപ്പുറപ്പെട്ട ഞങ്ങള്‍ പെൺകുട്ടികൾക്ക് വലിയ  പരിരക്ഷയാണൊരുക്കിയത്.


സ്ത്രീക്ക് ആത്മാവുണ്ടോ എന്ന് സംശയിക്കുന്ന കാലമല്ലയിത്. പടച്ച റബ്ബിനെ ഭയപ്പെട്ട് ജീവിക്കാനുളള ഈമാനും ബുദ്ധിയും വിവേകവും സ്ത്രീകള്‍ക്കുമുണ്ട്. വഫിയ്യയതൊരു ക്കിത്തരുന്നുണ്ടെന്നിരിക്കെ വിവാഹനിയമം പിൻവലിക്കുക വഴി ഉണ്ടാകാൻ പോകുന്നത് സമുദായത്തിലെ പെൺകുട്ടികളുടെ ചിറകൊടിഞ്ഞ സ്വപ്നങ്ങളാണ്.ഉമ്മത്തിന്റെ ഭാസുരമായ ഭാവിക്ക് സമസ്തക്കു കീഴിലെ വഫിയ്യ സംവിധാനത്തില്‍ പെൺകുട്ടികൾക്കിനിയും  'സ്വസ്ഥമായ പഠന' ത്തിനവസരം നൽകേണ്ടതുണ്ടെന്ന് ആത്മാർത്ഥമായി ആവശ്യപ്പെടുകയാണ്.


Thanheema. K

Al gaith islamic & arts college, valanchery